കവിത:
ഈനാംപേച്ചിയും മരപ്പട്ടിയും:
ചീഞ്ഞവിത്തെറിഞ്ഞതങ്ങ്
ചൈനയിലാണ്!
വുഹാനിലെ മാംസച്ചന്തയിൽ
നിന്ന്
ലാവയായി പൊട്ടിയൊലിച്ച്
കുതിച്ചും കിതച്ചും തിമിർത്താടി
തണുത്തുറഞ്ഞ്
ഭൂപടം മുഴുക്കെയത്
നല്ലവിത്തുകൾ
നന്മ മരങ്ങളാണ് തീർക്കുക...മരിക്കുമ്പോഴൊരു
രക്ത സാക്ഷിയുടെ റോൾ
അവ നിർവ്വഹിച്ചിട്ടുണ്ടാകും...
പട്ടിയും പൂച്ചയും കങ്കാരുവും
പെരുച്ചാഴിയും പെരുമ്പാമ്പും
ഈനാംപേച്ചിയും മരപ്പട്ടിയും
വവ്വാലും കാക്കയും കഴുകനും
തവളയും തേളും അരണയുമോന്തും...
കണ്ണിൻ റഡാറിൽ കുടുങ്ങുന്ന
തുടിക്കുന്ന ജീവനെ പിടപ്പിച്ച്...
നിപ്പയായും എബോളയായും
കോവിഡായും വൈറസിന്നാത്മാക്കൾ ഒഴുകിപ്പടർന്നുഅറ്റമില്ലാതെ...
പ്രപഞ്ചതാളത്തിനപ്പുറം
ലോകക്രമത്തിലതിക്രമം
നുഴഞ്ഞുകയറുമ്പോൾ
ഭൂമി ഇടപെടുന്നു...
കയറൂരി വിടുന്നയീപ്രപഞ്ചം
കയറിന്നറ്റമെത്തിയാൽ
ആഞ്ഞൊരു വലി വലിക്കും..
നട്ട തൈ പടുവൃക്ഷമായാലും
പാഴ്മരമായാലും
മൂക്കും മുഖവും കുത്തി വീഴും!അതിൽ ലോകവും കടപുഴകി വീഴും!
ഇന്ന്...
മർത്യഹൃത്തടം
പടപടാ മിടിപ്പിനാൽ
പെരുമ്പറ മുഴക്കുന്നു...
പാശ്ചാത്യനും പൗരസ്ത്യനും കറുത്തവനും വെളുത്തവനുമെല്ലാം ആ പ്രകമ്പനത്തിൽ വിറകൊള്ളുന്നു ...
എങ്കിലും...
"ഈ സമയവും കടന്നു പോകുക തന്നെ ചെയ്യും"
---------
Abdul jabbar Punchakkkode